ഒരുവട്ടം കൂടി പെയ്യാമോ, കാര്‍മേഘങ്ങളെ!

5.20.2009

കൂടണയട്ടേ ഞാന്‍, ഈറനണിയിക്കാതേ എന്നെ നീ,
ഒരായിരം വട്ടമെന്കിലും നിന്നോടു ചൊല്ലി ഞാന്‍ അന്ന്.
ഇരുണ്ടു മൂടിയ മുഖവുമായി നീ ഉരുണ്ടു കൂടുമ്പോള്‍,
പേടിയായിരുന്നു നിന്നെ, അന്നെനിക്ക്‌.

ഇന്നു ഞാന്‍ വിളിക്കുന്നു,
ഒരിളം കാറ്റുമായ്‌ വരുമോ നീ വീണ്ടും,
ഒരു കുടക്കീഴില്‍ ചേര്‍ന്ന് നടക്കാന്‍,
പ്രിയമുള്ളൊരാള്‍ വിളിക്കും നേരം.

അവള്‍ വീണ്ടുമെന്നെ പറ്റിച്ചു!

3.28.2009

2004 ലെ വേനല്‍ക്കാലം. എന്ജിനീയറിങ്ങ് പഠനം അവസാന സെമെസ്റ്ററിലെത്തിനില്ക്കുന്നു. പ്രൊജക്റ്റ്‌ ചെയ്യുവാനായി മിക്ക കുട്ടികളും ടെക്നോപാര്‍ക്കിലും, മറ്റു കമ്പനികളിലും ഒക്കെയാണ്. കോളേജില്‍ പ്രൊജക്റ്റ്‌ ചെയ്യാന്‍ ഞങ്ങള്‍ കുറച്ചു കുട്ടികളെ ഉണ്ടായിരുന്നുള്ളു. അതുകൊണ്ട് തന്നെ, ഹോസ്റ്റലും മിക്കവാറും കാലിയായിരുന്നു.

ഏപ്രില്‍ ഒന്നാം തീയതി രാവിലെ എഴുന്നേറ്റപ്പോള്‍ മനസ്സിലൊരു ആശ്വാസം ഉണ്ടായിരുന്നത്, 'സുമി ഹോസ്റ്റലില്‍ ഇല്ലല്ലോ' എന്നുള്ളതാണ്. അവള്‍ പ്രൊജക്റ്റ്‌ ചെയ്യാന്‍ തിരുവനന്തപുരത്തു പോയിരിക്കുകയാണ്. 'സുമി' ആരാണെന്നോ! സഹപാഠിയാണ്, നല്ലൊരു കൂട്ടുകാരിയാണ്‌. ഒരൊറ്റ പ്രശ്നമേയുള്ളു, ഏപ്രില്‍ ഒന്നാം തീയതി, ലോക വിഡ്ഢി ദിനം അവള്‍ ആരെയെന്കിലും പറ്റിച്ച് ആഘോഷിച്ചിരിക്കും!

എന്ജിനീയറിങ്ങ് ആദ്യ വര്‍ഷം, ഇതേ ദിവസം, ഞാനും അന്ജുവും മോശമല്ലാത്ത രീതിയില്‍ വിഡ്ഡികളായതാണ്. അന്ന്‍, ഞങ്ങള്‍ ആദ്യവര്‍ഷക്കാരെല്ലാം, ഹോസ്റ്റലില്‍, ഒരു ഡോര്‍മെട്രിയില് ആയിരുന്നു താമസം. ഞായറാഴ്ച്ചയായിരുന്നതുകൊണ്ട്, ഞങ്ങള്‍ രണ്ടുപെരോഴികെ എല്ലാവരും രാവിലെ ആറരക്കേ പള്ളിയില്‍ പോയി. പത്രവും വായിച്ചു, രംഗോലിയും കണ്ട്, റീഡിംഗ് റൂമില്‍ ഇരിക്കുമ്പോത്തേക്കും, മെസ് ഹാളില്‍ ബ്രെക്ഫാസ്ടിനു ബെല്ലടിക്കും. അതാണ്‌ പതിവ്. പക്ഷെ, അന്ന് രാവിലെ കറന്റ് ഇല്ലാത്തതുകൊണ്ട് 'പത്രം' വായിക്കാന്‍ പോയില്ല.

അത്യാവശ്യം നല്ലപോലെ വിശന്നു തുടങ്ങിയപ്പോള്‍ ആണ് ഞങ്ങള്‍ സമയം ശ്രദ്ധിച്ചത്‌, എട്ടേകാല്‍ ആയിരിക്കുന്നു. രാവിലെ എഴേമുക്കാലിനു ബെല്ലടിക്കണ്ടതായിരുന്നു. ഞായറാഴ്ച്ചകളില്‍ ബ്രെക്ഫസ്റ്റിനു അപ്പവും സ്റ്റുവുമാണ്. എല്ലാവരുടെയും പ്ലേറ്റില്‍ പപ്പടവട്ടത്തിലുള്ള രണ്ടു അപ്പം വെച്ചിട്ടുണ്ടാവും, പിന്നെ കുറെയെണ്ണം, ഒരു വല്യ പാത്രത്തില്‍ ഹാള്ളിന്റെ നടുക്ക് വെച്ചിട്ടുണ്ടാവും. ബെല്ലടിച്ച ഉടനെ ഓടിച്ചെന്നു, ആ പാത്രത്തില്‍ നിന്നു കുറെ അപ്പം എടുത്തു, പള്ളിയില്‍ പോയിരിക്കുന്ന കൂട്ടുകാര്‍ക്കടക്കം എല്ലാവര്ക്കും ഈരണ്ടു അപ്പവും കൂടി എടുത്തുവെക്കുക എന്നുള്ളത് ഞങ്ങളുടെ ഉത്തരവാദിത്ത്വം ആണ്.

അരമണിക്കൂര്‍ വൈകിയിട്ടും ബെല്ലടിക്കാത്തന്താണെന്നു അന്വേഷിച്ചു, മെസ്സില്‍ ചെന്നപ്പോള്‍, അടുക്കളയിലെ രാധചേച്ചി അപ്പം വിളംമ്പുന്നതേ ഉള്ളു. ഇത്രയും വൈകിയതെന്താണെന്ന് ചോദിച്ചപ്പോള്‍ ചേച്ചിക്ക് അത്ഭുതം, "സമയം എഴേമുക്കാലാവുന്നല്ലെയുള്ളു". മെസ്സിലെ ക്ലോക്ക് ചാവാറായിരിക്കുകയാണെന്നു ഞാന്‍ തീര്‍ച്ചപ്പെടുത്തി. മേട്രന്‍ വരുമ്പോള്‍ ക്ലോക്കില്‍ പുതിയ ബാറ്ററിയിടാന്‍ പറയണം എന്ന് രാധചേച്ചിയെ പറഞ്ഞേല്പ്പിച്ചു.

ഭക്ഷണമൊക്കെ കഴിച്ചു തിരിച്ചു ഡോറ്മെട്രിയില് എത്തി. സാധാരണ, ഒമ്പതരക്കു, പള്ളിയില്‍ നിന്നു തിരിച്ചെത്തുന്ന പിള്ളേരെല്ലാം അന്ന്, പത്ത് മണിയായി എത്താന്‍. "എന്തുപറ്റി വൈകിയത്, മണി പത്തായല്ലോ!", എന്ന് ഞാന്‍ പറഞ്ഞതും, ഒരു കൂട്ടചിരിയുയര്‍ന്നു. പിന്നെ, "ഫൂള്‍, ഫൂള്‍ , ഏപ്രില്‍ ഫൂള്‍" പാട്ടും!

അവിടെയുള്ള എല്ലാ ടൈംപീസിലേയും, വാച്ച്കളിലെയും സമയം അരമണിക്കൂര്‍ മുമ്പോട്ടാക്കി വെച്ചിട്ടാണ് സുമി പള്ളിയില്‍ പോയത്!
--------------------------------------------------------

സുമി ഹോസ്റ്റലില്‍ ഇല്ലല്ലോ എന്ന് ഞാന്‍ ആശ്വസിച്ചതിന്റെ കാര്യം പിടികിട്ടിയില്ലേ! പക്ഷെ അത് വെറുതെ ആയിരുന്നു. മെസ്സില്‍ നിന്നു ബ്രേക്ഫാസ്റ്റ് കഴിച്ചു റൂമിലേക്ക്‌ നടക്കുമ്പോള്‍, അതാ കയറി വരന്നു, സാക്ഷാല്‍ 'സുമി'. പ്രൊജക്റ്റ്‌ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ വന്നതാണത്രേ! എന്തായാലും, "എന്നെ പണ്ട് പറ്റിച്ചപോലെ ഇന്നും പറ്റിക്കില്ലല്ലോ അല്ലെ ", എന്ന് ലോഹ്യമൊക്കെ പറഞ്ഞ് ഞങ്ങള്‍ അവരരുടെ റൂമിലേക്ക്‌ പോയി.

സുമി വന്ന സ്ഥിതിക്ക് 'ജാഗ്രതൈ', എന്ന് എന്റെ മനസ്സു മന്ത്രിച്ചു. അതുകൊണ്ട്, ഞാന്റെ വാച്ചും, ടൈംപീസും അലമാരിയില്‍ വെച്ചു പൂട്ടി. അപ്പോഴേക്കും, വീട്ടിലുണ്ടാക്കിയ കേക്കുമായി, സുമി റൂമിലേക്കു വന്നു. പിന്നെ കുറെ നേരം വര്‍ത്തമാനം ഒക്കെ പറഞ്ഞിരുന്നതിനു ശേഷം, ഞാന്‍ കുളിക്കാന്‍ പോയി. എനിക്ക് ഒമ്പതെമുക്കലിനുള്ള ബസ്സില്‍ കോളേജില്‍ പോകണമായിരുന്നു. സുമി ഉച്ചക്കെ കോളേജില്‍ വരുന്നുള്ളൂ, എന്നും പറഞ്ഞു അവളുടെ റൂമിലേക്ക്‌ പോയി.

വര്‍ത്തമാനം പറഞ്ഞിരുന്നതുകൊണ്ട് സമയം പോയതറിഞ്ഞില്ല, റെഡിയായപ്പൊഴേക്കും, ഒമ്പതെമുക്കാലാവുന്നു. ഞാന്‍ ബസ്സ് സ്റ്റോപ്പിലേക്കൊടി. കുറച്ചു നേരം അവിടെ നിന്നപ്പോ മനസ്സിലായി, ബസ് പോയെന്ന്. ഇന്നീപ്പോ പത്തേകാലിനുള്ള ബസ്സില്‍ പോകാം എന്ന് വെച്ച്, അവിടെത്തന്നെ ഞാന്‍ നിന്നു. എന്റെ കൂടെ പ്രൊജക്റ്റ്‌ ചെയ്യുന്ന കുട്ടികള്‍, അടുത്ത സ്റ്റോപ്പില്‍ നിന്നും, ആ ബസ്സില്‍ കേറി പോയിക്കാണും. ഇന്നു ലാബില്‍ ചെല്ലുമ്പോ നല്ല ചീത്ത കേള്‍ക്കണ്ടിവരുമല്ലോ, എന്നൊക്കെയോര്‍ത്ത് നില്ക്കുമ്പൊളുണ്ട്, 'ഞാന്‍ പോയെന്ന് വിചാരിച്ച ഒമ്പതെമുക്കലിന്റെ ബസ്' വരുന്നു.

അടുത്ത സ്റ്റോപ്പില്‍നിന്നു, എന്റെ കൂട്ടുകാരും സാധാരണപോലെ ബസ്സില്‍ കയറി. എന്തോ പന്തികെടുണ്ടെന്നു മനസ്സിലായി, ഞാന്‍ അവരോടു സമയം ചോദിച്ചു, 'പത്താവാന്‍ പോകുന്നു', അവര് പറഞ്ഞു. 'വേദനയോടെ', ഞാന്‍ മനസ്സിലാക്കി, അവളെന്നെ വീണ്ടും പറ്റിച്ചു!

ഉച്ചക്ക്, കോളേജില്‍ വെച്ചുകണ്ടപ്പോള്‍, ആദ്യത്തെ പൊട്ടലിനും ചീറ്റലിനും ശേഷം, ഇതെങ്ങനെ അവളോപ്പിച്ചു, എന്ന് ഞാന്‍ ചോദിച്ചു. അന്ന് രാവിലെ ദൂര യാത്രയൊക്കെ ചെയ്തതുകൊണ്ട് ഏപ്രില്‍ ഒന്നനെന്നുള്ള കാര്യം അവള്‍ മറന്നു പോയിരുന്നു. ആരെയും പറ്റിക്കാനുള്ള ഒരു പ്ലാനും ഇല്ലയിരുന്ന്താനും! ഹോസ്റ്റലില്‍ വന്ന കേറിയപ്പോഴേ, ഞാനാണ് അവളെ പഴയ 'പറ്റിരു പരുപാടി' ഓര്‍മ്മിപ്പിച്ചത്. ഹൊസ്റ്റലിലെ അവസാന വര്‍ഷം ആയതുകൊണ്ട്, 'ചാന്‍സ് വിട്ടു കളയണ്ട', എന്ന് സുമിയും വിചാരിച്ചു! ഞാന്‍ കുളിക്കാന്‍ പോയപ്പോള്‍ , സുമി വീണ്ടും എന്റെ റൂമില്‍ വന്നു. സ്ഥിരം മേശപുറത്ത് കാണാറുള്ള ടൈംപീസ് അവിടെ കാണാത്തപ്പൊഴേ, സുമിക്ക് മനസ്സിലായി ഞാന്‍ എവിടെന്കിലും ഒളിപ്പിച്ചു വെച്ചതായിരിക്കും എന്ന്. അലമാരി പൂട്ടി താക്കോല്‍ അവിടെത്തന്നെ വെച്ചിരുന്നതുകൊണ്ട്, അവള്ക്ക് എളുപ്പമായി! പഴയപടി, അരമണിക്കൂര്‍ മുമ്പോട്ടക്കി വെച്ചു വാച്ചും ടൈംപീസും!
 
നിലാവ് © 2008. Template by BloggerBuster.