ജലദ് വിശേഷം !

1.28.2009

"അമി ഓഫിസ് ജാച്ചി ! ", (ഞാന്‍ ഓഫിസില്‍ പോവുന്നു !)


ഓഫിസിലേക്ക്
ഇറങ്ങുന്നതിനു മുന്‍ബ്, കണ്ണാടിയില്‍ ഒന്നുടെ നോക്കി സംത്രപ്തയാവുന്നതിന്നിടെ, ഞാനടിച്ച്ച ബംഗാളി വാചകം കേട്ട്, കല്‍ക്കത്തക്കാരി മംപി പാതിമയ്ക്കത്ത്തില് ഞെട്ടിയെണീറ്റിരുന്നു.


സംഭവ
സ്ഥലം, ബാഗ്ലൂരിലെ ഹോസ്റ്റല്‍. എന്റെ റൂമിലെ പുതിയ കൂട്ടാളികളാണ്, കല്‍ക്കത്തക്കാരായ മിമിയും, മംപിയും (വിളിപ്പേരാണ്). അവര് താമസമാക്കി, ഒരാഴ്ചക്കകം, ഞാനിത്രക്ക് ബംഗാളി പഠിച്ചുകളയുമെന്നു അവരും വിചാരിച്ചില്ല, ഞാനൊട്ടും വിചാരിച്ചില്ല.


വൈകുന്നേരം
ഒഫിസില്‍നിന്നു വന്ന്‍, ബംഗാളിയില്‍ അനര്ഗളനിര്‍ഗളം ഓഫിസ് വിശേഷങ്ങള്‍ രണ്ടുപേരും കൂടി സംസാരിച്ചപ്പൊഴ്ഹെ ഞാന്‍ പറഞ്ഞതാ, ഇതു ശരിയാവില്ല എന്ന്. അങ്ങനെ കുറെ കേട്ടതിന്റെ അനന്തര ഫലമായിട്ട്, ബംഗാളി എന്റെ നാവിന്തുംബത്ത് വിളയാടിത്തുടങ്ങി.

രാത്രി, ഒരുമിച്ചുള്ള ഭക്ഷണം കഴിപ്പുകൂടി ആയപ്പോള്‍, ഞാന്‍ "ഖേദെ പെയെച്ചേ" (വിശക്കുന്നു) , എന്നും പറയാന്‍ പഠിച്ചു. അതതു സമയത്ത്, അവരെ മലയാളം പഠിപ്പിക്കാന്‍ ഞാനും ശ്രമിച്ചതുകൊന്ട്, ഉച്ച കഴിയുമ്പോള്‍, "ഭക്ഷണം കഴിച്ചോ ?", എന്ന് ചോദിച്ച് അവരയക്കുന്ന മഗ്ലിഷ് മെയിലും കിട്ടാന്‍ തുടങ്ങി.


അങ്ങനിരിക്കെ, ഒരു ദിവസം, ഞാനും മംപിയും സംസാരിച്ചു സംസാരിച്ചു, രവീന്ദ്രനാഥ ടാഗോര്‍ കൃതികളില്‍ എത്തിച്ചേര്‍ന്നു. അപ്പൊ മംപിക്ക് ഒരു ആഗ്രഹം, എന്നെ ഒരു ബംഗാളി പാട്ടു പഠിപ്പിക്കണമെന്ന്. ടാഗോര്‍ എഴുതിയ "ഫുലെ ഫുലെ,ഡോലെ ഡോലെ " എന്ന് തുടങ്ങുന്ന പാട്ടു, മാമപി ഇംഗ്ലീഷില്‍ എഴുതിത്തന്നു. പിന്നെ, പവര്‍കട്ടു സമയത്തൊക്കെ, ഈ പാട്ടു പാടി, ഞങ്ങള്‍ രണ്ടുപേരും, ടെറസ്സിലുടെ ഉലാത്തുക എന്നത് ഒരു പതിവായി.


അതെ സമയം, ഓഫിസിലെ, തെലുഗു സംഘത്തിലെ ഏക മലയാളി, എന്ന നിലയില്‍, 'എല്ലാവനരു മീരു?'(how are you ? ), 'ഭോജനാനികി വെല്ദാം' (ഭക്ഷണം കഴിക്കാന്‍ പോകാം), 'എനു ചെസ്ഥാനു നിവു' (what are you doing?), തുടങ്ങിയ അത്യാവശ്യം തെലുഗു വാചകങ്ങളും പഠിച്ചു.


അങ്ങനെ, ചെറിയൊരു ബഹുഭാഷാ മിടുക്കി ആയി, ബാഗ്ലൂരിലെ കൂട്ടുകാരുടെ ഇടയില്‍, വിലസിക്കൊണ്ടിരുന്നപോളാണ്, കല്യാണം വന്നതും, പുനെയിലേക്ക് പറിച്ചുനടപ്പെട്ടതും.


മഹാരാഷ്ട്രയില്‍ എത്തിയ സ്ഥിതിക്ക്, മറാഠിയില്‍ ഒരു കൈ നോക്കാന്‍ തീരുമാനമായി! പുതിയ ഓഫിസിലാണെങ്കില്‍, ടീം മൊത്തം മറാഠികളും. പിന്നെ ഒട്ടും താമസിച്ചില്ല, 'കായെ കര്‍ത്താ മിത്ര'(what are you doing, friend?), പഠിച്ചു.


കുറേശെ മറാഠി വാചകങ്ങളൊക്കെ സംസാരിച്ചു, സന്തോഷത്തോടെ കഴിയുകയായിരുന്നു. സെല്‍ഫ് ഗോളുകള്‍ ഒന്നും ഇതുവരെ സ്കോര്‍ ചെയ്തിട്ടില്ല എന്നതും ഒരു സന്തോഷം! പക്ഷെ വരാനുള്ളത്‌ വഴിയില്‍ തങ്ങുമോ!


എല്ലാ ദിവസത്തെയും പോലെ, ലഞ്ച് ബ്രേകിനു ശേഷം, ഞങ്ങളുടെ ക്യുബിക്കിളില്‍ വട്ടമേശ സമ്മേളനം നടക്കുകയായിരിന്നു. ആരെങ്കിലും ഈ മാസം നാട്ടില്‍ പോവുന്നുണ്ടോ എന്നായി ചര്‍ച്ച. അതുല്‍ പറഞ്ഞു, തന്റെ നാട് 'ജല്‍ഗാവ്' എന്ന സ്ഥലത്താണെന്നു. ഉടനെ ഞാന്‍ ചോദിച്ചു, അത് 'ജലദ്' എന്ന സ്ഥലത്ത്തിനടുത്താണോ എന്ന്. എല്ലാവരും കുടെ ഒരുമിച്ചു പറഞ്ഞു, അങ്ങനൊരു സ്ഥലം, അവര് കെട്ടിട്ടേയില്ലെന്നു.


ഞാന്‍ വിട്ടു കൊടുക്കുമോ, കഴിഞ്ഞ പ്രാവശ്യം, ടൌണില്‍ പോയത്, 'ജലദ്'ഇലേക്ക് പോവുന്ന ബസ്സിലാണേ! ബസ്സില്‍ കേറി സീറ്റ് പിടിക്കുന്നതിനിടെ, ഭര്‍ത്താവിനോട് പറയുകയും ചെയ്തു, "പൂനെ പോലെ വേറൊരു ജില്ലയാണെന്ന് തോന്നുന്നു, ഈ 'ജലദ്' എന്ന്!

ബസ്സിന്റെ പെയിന്റ്, നീലയും ചുമ്മപ്പുമയിരുന്നു, ഹൈടെക് ബസ് എന്ന് വശങ്ങളില്‍ എഴുതിയിരുന്നു, എന്നൊക്കെ ഞാന്‍ വിവരിച്ചു. പോരാഞ്ഞിട്ട്, കണ്ടക്ടര്‍, 'ജല്ദ്', 'ജലദ്', എന്ന് വിളിച്ചു പറയുന്നുമുണ്ടായിരുന്നു. ഉടനെ, കൂട്ടത്തിലൊരാള്‍ ചോദിച്ചു, എവിടെയാ 'ജലദ്' എന്ന് എഴുതിയിരുന്നതെന്ന്.

ഞാന്‍ പറഞ്ഞു, " ബസിന്റെ മുന്നിലെ, വെളുത്ത ബോര്‍ഡില്‍, ചുമന്ന അക്ഷരത്തില്‍ !".

ഇതു പറഞ്ഞു നിര്‍ത്തിയതും, കൂട്ടത്തോടെ ഒരു പൊട്ടിച്ചിരി ഉയര്‍ന്നതും ഒരുമിച്ചായിരുന്നു.

എന്താണ് സംഭവം എന്ന് മനസ്സിലാവാതെ അന്തം വിട്ടിരുന്ന എന്നോടു, അതുല്‍ പറഞ്ഞു,

"ജലദ്, എന്നാല്‍ ഫാസ്റ്റ്!".

അതായത്, നമ്മുടെ നാട്ടില്‍, 'ഫാസ്റ്റ് പാസന്ചര്‍', എന്നൊക്കെ പറയ്ന്ന പോലെ, ഇവിടെ 'ജലദ്' !

കേട്ടവര്‍ കേട്ടവര്‍, അടുത്ത ക്യുബിക്കിള്‍കാരൊടു പറഞ്ഞു, ആ ഫ്ലോറില്‍ ഉള്ളവര്‍ മുഴുവന്‍ അറിഞ്ഞു, ഞാന്‍ 'ജലദില്‍ പോയ കഥ!'

ചമ്മല്‍ അട്ജസ്റ്റ് ചെയ്തു, സീറ്റില്‍ ഇരിക്കുമ്പോള്‍, കോളേജില്‍ വെച്ചു , സ്ഥിരം കേട്ടിട്ടുള്ള ഒരു വാചകം മനസ്സില്‍ ഓടിയെത്തി,

"ചമ്മല്‍ is മങ്ങല്‍ of face, വിങ്ങല്‍ of heart,
but it's a part of life!"

കോലാര്‍ നിന്നും ബാഗ്ലൂര്‍്ക്ക് | മറക്കാനാവാത്ത യാത്ര

1.20.2009

ബാഗ്ലൂരില്‍ ജോലിക്ക് കേറി ഒരു വര്‍്ഷത്തില്‍ കൂടുതലായപ്പോള്‍, എനിക്ക് പെട്ടന്ന് ഒരു ആഗ്രഹം - അച്ഛനെയും അമ്മയെയും ബാഗ്ലുര്‍ക്ക് ഒരു വിസിറ്റിനു കൊണ്ടു വരണം.

വീട്ടില്‍ വിളിച്ചു ചോദിച്ചപ്പോള്‍, ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെകിലും അച്ഛനും അമ്മയും വരാന്‍ റെഡിയായി.അങ്ങനെയെങ്കില്‍, കോലാര്‍ ഉള്ള ചിറ്റമ്മയുടെ വീട്ടിലും പോയി വരാം എന്ന് തീരുമാനമായി.


അന്നൊക്കെ, എല്ലാ മാസവും ഒരു വീകെന്ടില്‍ വീട്ടില്‍ പോവും. അമ്മ, "നീ വരുന്നതും നോക്കി ഇരിക്ക്യ കുട്ട്യേ", എന്ന് ഫൊണിലൂടെ പറയുമ്പോള്‍, ആകെ കൂടെ ഒരു ശ്വാസം മുട്ടല്‍ വരും. അത്യാവശ്യം ദയനീയ ഭാവമൊക്കെ മുഖത്ത് വരുത്തി, ടീം ലീഡിന്റെ അടുത്ത് ചെന്നു പറയും, "I am feeling sick, i am going home this weekend and I am taking leave on monday". ഇടക്കൊകെ ഇതു ആവര്‍ത്തിച്ചപ്പോള്‍ ടീം ലീഡ് പ്രഖ്യാപിച്ചു.. "Divya is not sick...she is homesick !!"


അപ്പൊ പറഞ്ഞ്ഞ്ഞു വന്നത് എന്താന്നുവേച്ച്ച്ചാല്‍, ഞാന്‍ വീട്ടിലേക്ക് വരുന്നു, എന്ന് പറയ്യുമ്പോള്‍ അച്ഛനും അമ്മയ്ക്കും ഉള്ള ഒരു സന്തോഷം, എന്താണെന്ന്, അവരെ കൊണ്ടുവരാന്‍ മടിവാലയിലേക്ക് ഓട്ടോയില്‍ പോയിക്കൊണ്ടിരിക്കുംബോളാണ് എനിക്ക് ശരിക്കും മനസ്സിലായത്. അച്ഛനെയും അമ്മയെയും എവിടെയൊക്കെ കറങ്ങാന്‍ കൊണ്ടു പോണം, ഏത് ഹോട്ടലില്‍ നിന്നു കഴിക്കണം, എന്നൊക്കെ പ്ലാന്‍ ചെയ്തു, "ആജ് മേ ഉപ്പര്‍ ആസ്മാ നീച്ചേ, ആജ് മേ ആഗെ സാമാന ഹേ പീച്ചേ", എന്ന് മനസ്സില്‍ പാട്ടൊക്കെ പാടിയാണ് പോയത്.


ബ്രെക്ഫാസ്ടിനു ഞാനുണ്ടാക്കിയ ഉപ്പുമാവ് കഴിച്ച്, "ഇതെങ്ങ്ന കഴിക്യ മോളെ ?" എന്നുള്ള, അച്ഛന്റെ ചോദ്യത്തിന് മുന്പില്‍, ഉച്ചക്ക് നമുക്ക് പാരമൌന്ടില്‍ നിന്നും കഴിക്കാം എന്ന് പറഞ്ഞ്ഞ്ഞു ഞാന്‍ രക്ഷപെട്ടു. (അല്ലേലും, ഉപ്പുമാവിനു ഉപ്പിടാന്‍ മറക്കുന്നത് അത്ര വല്യ കുറ്റമൊന്നുമല്ലല്ലോ !)


പിന്നെ, രഹേജ ആര്ക്കെഡിലെ, എക്സിബിഷന്‍ ഒക്കെ കണ്ട് ഫോറത്തില്‍ എത്തി. എലവേറ്റര്‍ കണ്ടപ്പോളേ അമ്മ പറഞ്ഞു, "നമ്മുക്ക് മോളിലെക്കൊന്നും പോണ്ട", എന്ന്. ഒരു പ്രശ്നവുമില്ല, എന്നും പറഞ്ഞ്ഞ്ഞു, അമ്മയുടെ കൈപിടിച്ചു, എലവേറ്ററില്‍ കയറി മുകളില്‍ എത്തി. (ആ കൈ പിടിച്ച് ഞാന്‍ എത്രയോ പടികള്‍ കയറിയിട്ടുന്റ്റ്, കാലം മാറ്റിയും മറിച്ചും "Role Assignment" നടത്തുവല്ലേ! ).


ലാല്‍ ബാഗ്, ചിക്-പെട്ട്, അവിടെയൊക്കെയൊരു ഓട്ടപ്രദക്ഷിണം നടത്തി, ഞങ്ങള്‍ മജസ്ടികില്‍നിന്നും, കോലാര്‍ ബസ് പിടിച്ചു. അന്ന് രാത്രി, കോലാറിലെ, ചിറ്റമ്മയുടെ വീട്ടില്‍ താമസിച്ചു.


അടുത്ത ദിവസം രാവിലെ, 10 മണിയോടെ കോലാറില്‍ നിന്നും ബാഗ്ലുര്‍ക്ക് ബസ് കയറി. ഉച്ചക്ക് ഉണ് കഴിക്കാറാവുമ്ബൊത്തേക്കും ബാഗ്ലൂര്‍ എത്താം എന്നായിരുന്നു കണക്കു കൂട്ടല്‍. കര്‍ണാടക ട്രന്‍സ്പോര്ടിന്റെ ചുമന്ന ബസ്സിലാണ് യാത്ര. ഏകദേശം രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോത്തെക്കും, ബസിനു മുന്‍പില്‍ മറ്റു വണ്ടികളുടെ ഒരു നീണ്ട നിര, ഒരു വണ്ടിയും അനങ്ങുന്നില്ല. എന്താണ് സംഭവം എന്ന് ആര്‍ക്കും അറിഞ്ഞുട, റോഡിലുടെ നടന്നു പോക്കുന്ന ഗ്രാമവാസികള്‍ പറയുന്നതെന്താണെന്ന്, എനിക്ക് കന്നടയില്‍ ഉള്ള അല്പജ്ഞാനം വെച്ചു മനസില്ലാക്കാന്‍ പറ്റുന്നുമില്ല. ഒരു മണിക്കൂര്‍ അവിടെ അനങ്ങാതെ കിടന്നതിനു ശേഷം ബസ് നടക്കാന്‍ തുടങ്ങി. അപ്പോത്തെക്കും, ഞങ്ങള്ക്ക് കാര്യത്തെക്കുറിച്ച് ഏകദേശ ധാരണ ആയി. നമ്മുടെ നാട്ടിലെ "മിന്നല്‍ പണിമുടക്ക്" പോലെ എന്തോ ഒന്നു അവിടെ നടക്കുന്നു. ബസ് ഇഴഞ്ഞു നീങ്ങുന്നതിനിടെ, ഒരു വശത്തുള്ള മുന്തിരിത്തോട്ടത്തില്‍, സ്ഥലത്തിന്റെ പേരു കണ്ടു, 'ഹൊസ്കൊടെ'.

കുറെ ദുരം അങ്ങനെ പോയപ്പോത്തെക്കും, ഒരു ഡൈവെര്‍്ഷന്‍ ബോര്‍ഡ് കണ്ടു. ആ വഴി കേറി, ഹൊസ്കൊടെയിലെ നാനാവിധമായ 'ഹള്ളി' കളിലൂടെ സഞ്ചരിച്ച്, ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍, ഒരു മെയിന്‍ റോഡിലെത്തി. അതിലുടെ കുറച്ചു മുന്ബോട്ടു ചെന്നപ്പോള്‍, ഒരു കൂട്ടം ആളുകള്‍ കന്നടയില്‍ എന്തൊക്കെയോ ആക്രോശിചുകൊണ്ട്, തീപന്തങ്ങളും, വടികളും ഒക്കെ കയ്യില്‍ പിടിച്ചു വരുന്നതു കണ്ടു. മുന്പേ പോവുന്ന വണ്ടികള്‍ ഒക്കെ പെട്ടന്നു ഒരു ഇടവഴിയിലേക്ക് തിരിഞ്ഞു. ഞങ്ങളുടെ ബസ് ഇടവഴിയിലക്ക് കയറിയതും, പുറകെ വന്ന വണ്ടികള്‍ എല്ലാം അവര്‍ തടഞ്ഞു നിര്‍ത്തി, റോഡില്‍ വല്യ കല്ലുകളൊക്കെ നിരത്തുന്നത് കണ്ടു. ഭാഗ്യം കൊണ്ട് അവിടെ കുടുങ്ങിയില്ല എന്നെ പറയേണ്ടു!


ഞങ്ങള്‍ കയറിയ ഇടവഴിയുടെ ഇരുവശത്തും കുടിലുകള്‍, കഷ്ടിച്ച് ഒരു ബസിനു കടന്നു പോവവുന്ന വീതിയെ ഉള്ളു ആ മണ്പാതക്കു. ഇത്രെയും ആയപ്പോത്തെക്കും, നല്ല തോതില്‍ എനിക്ക് ടെന്‍ഷന്‍ ആയി. പക്ഷെ അച്ഛനെയും അമ്മയെയും കൂടുതല്‍ ടെന്‍ഷന്‍ അടിപ്പിക്കതിരിക്കാന്‍ വേണ്ടി ഞാന്‍ കൂളായി സംസാരിച്ചുകൊണ്ടിരുന്നു. മറ്റുള്ള യാത്രക്കാര്‍ കന്നടയിലാണ് സംസരിക്കുന്നതെന്കിലും, അവരും ടെന്‍ഷനില്‍ ആണെന്ന് മനസ്സിലായി. ഇത്രയുമായപ്പോളാണ് ഞാന്‍ ശ്രദ്ധിച്ചത്, ബസിലെ യാത്രക്കാരുടെ എണ്ണം വളരെ കുറഞ്ഞിട്ടുണ്ട്. പലയിടത്തായി, ഒരുപാടുപേര്‍ ഇറങ്ങിപ്പോയി.


കുറെ വളഞ്ഞു തിരഞ്ഞ വഴികളിലൂടെ സഞ്ചരിച്ചു, ബസ്, ഒരു ഡെഡ് എന്‍ഡില്‍ എത്തി. മുന്പേ പോയ 2 ബസുകള്‍ അവിടെ ആളൊഴിഞ്ഞു കിടപ്പുണ്ട്. ബസ് നിന്നതും ഡ്രൈവറും കണ്ടക്ടറും, എങ്ങോട്ടെന്നില്ലാതെ ഇറങ്ങിപ്പോയ‌ി. യാത്രക്കാരും ഇറങ്ങിപോവാന്‍ തുടങ്ങിയപ്പോള്‍, ഞങ്ങളും ബസില്‍നിന്ന് ഇറങ്ങി. മുന്‍പില്‍ കുറ്റിച്ചെടികള്‍ നിറഞ്ഞ വിശാലമായ ഒരു മൈതാനമായിരുന്നു. ആളുകള്‍ എല്ലാം പല ദിശകളില്‍ നടന്നു പോവുകയായിരുന്നു. ഞങ്ങള്‍ എന്ത് ചെയ്യണമെന്നറിയാതെ പകച്ച്‌ നിന്നുപോയി. മൊബൈലിനു റേഞ്ച് ഇല്ല, കണ്ണെത്തും ദൂരത്തെങ്ങും കുറ്റിക്കാടല്ലാതെ വേറെ ഒന്നും കാണാനുമില്ല. അവിടെ നിന്നും ബാഗ്ലുര്‍ക്ക് എത്ര ദൂരമുണ്ടെന്നും അറിയില്ല. സമയം, വൈകുന്നേരം നാല് മണിയായിരുന്നു, അപ്പോള്‍.


ഏറ്റവും മുന്പില്‍ നിര്‍ത്തിയിരുന്ന ബസിനു മുന്നില്‍, ഒരു കൂട്ടം ആളുകള്‍ തീ കത്തിക്കുന്ന്ണ്ടായിരുന്നു. കുറച്ചു ദുരം മുന്ബോട്ടു നടന്നപ്പോള്‍, അങ്ങകലെയായി, നീലയും വെള്ളയും പെയിന്റ് അടിച്ച ബസ് വരുന്നതു കണ്ടു. ബാഗ്ലൂര്‍ സിറ്റിയില്‍് ഓടുന്ന BMTC യുടെ ബസാണത്. ആശ്വാസമായി, അത് കണ്ടപ്പോള്‍, സിറ്റി അടുത്തുതന്നെ ആണെന്ന് മനസ്സിലായി. ഇവിടെ തീ കത്തുന്നത് കണ്ട് ആ ബസ്, വന്ന വഴി തരിച്ചു പോവാന്‍ തുടങ്ങി.


ഷൊള്‍്ഡെര്‍ ബാഗ്, രണ്ടു തോളിലുമായ്യി ഇട്ട്, "അച്ഛാ, അമ്മേ, ഓടിവാ", എന്ന് വിളിച്ചു പറഞ്ഞു, ഞാന്‍ ഓടി. നഴ്സറിയില്‍ പോലും, മല്‍സരത്തില്‍, ഏറ്റവും അവസാനം ഓടി/നടന്നു ഫിനിഷ് ചെയ്തിരുന്ന ഞാന്‍ എങ്ങനെ അത്രേം സ്പീഡില്‍ ഓടി, എന്നെനിക്ക് ഇപ്പോളും, അത്ഭുതം! എന്തായാലും, ഒരുവിധത്തില്‍ ഞങ്ങള്‍ ആ ബസില്‍ കേറിപറ്റി.


വൈകുന്നേരം ആറുമണി ആയപ്പെഴേക്കും, ഞങ്ങള്‍ ബാഗ്ലുരെത്തി. വിശന്നു തളര്‍ന്നിരുന്നു എങ്കിലും, ബാഗ്ലൂരില്‍ എത്തിയതിന്റെ ആശ്വാസം ഒന്നു വേറെ തന്നെ ആയിരുന്നു.

പോയത് ഗോകര്‍ണത്തേക്കാ...!

1.05.2009

"നമ്മുക്ക് ഗോകര്‍്ണത്തേക്ക്‍് ഒരു ട്രിപ്പ്‌ പോയാലോ..?"

'ബീചിലോന്നും പോയിട്ടില്ലതൊരു പാവമല്ലേ ഞാന്‍', എന്ന മുഖഭാവത്തോടെ രാജി ചോദിച്ചു.

ശിവയുടെ പിറന്നാള്‍ ട്രീറ്റിനു വേണ്ടി , ഓഫീസിനടുത്തുള്ള ഒരു ഹോട്ടലില്‍ ആണ്, ഞാനും അടങ്ങുന്ന അഞ്ചംഗ സംഘം അപ്പോള്‍! അല്ലേലും, 'നുക്കടിലെ' മട്ടന്‍ ബിരിയാണിയുടെ മണം അടിച്ചാല്‍ രാജിക്ക് പിന്നൊരു പിക്നിക് പോണമെന്ന് തോന്നും!

സംഘത്തിന്റെ പ്രത്യേകത എന്താണെന്നു വെച്ചാല്‍, അഞ്ചില്‍ മൂന്നും തെലുങ്കരാണ്, ഒരു കന്നടിഗയും, പിന്നെ മലയാളികള്ക്ക് എവിടെയും പഞ്ഞ്ഞ്ഞമില്ലതതുകൊന്ട്, ഞാനും.

"ഗോകര്‍ണം, ഏക്കട രാജി?", അറിയാവുന്ന ലോട്ട്-ലൊടുക്ക് തെലുഗ് വെച്ചു ഞാന്‍ കാച്ചി!
ഇനീപ്പോ അത് തെലുഗു ആയില്ലെല്‍പോലും, എന്റെ കൂട്ടുകാര്‍ക്കു മനസ്സിലായിക്കൊളം.

ആര്ക്കും പ്രത്യേകിച്ച് ഒരറിവും ഇല്ലാത്ത സ്ഥലം ആണ്. പേരു മാത്രം കേട്ടു പരിചയം ഉണ്ട്. അതുകൊന്ട് ഓഫീസില്‍ തിരിച്ചെത്തിയ ഉടനെ, എല്ലാവരും ഗവേഷണം ആരംഭിച്ചു. ഗൂഗിളില്‍ നിന്നു കിട്ടിയ ലിന്കുകള്‍ എല്ലാം എല്ലാവര്ക്കും അയച്ചു, അടുത്തവട്ട ചര്‍ച്ച നടത്തി.

ഗോകര്‍ണം, ബാന്ഗ്ലൂരില്നിന്ന് 486 km ദൂരെ വടക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു. 10 - 11 മണിക്കൂര്‍ യാത്ര. അത്രയും ദൂരെ പോണോ എന്നായി എല്ലാവരും. വെള്ളിയാഴ്ച അവധിയായതുകൊന്ട് , വ്യാഴാഴ്ച രാത്രി പുറപെട്ടു, ശനിയാഴ്ച തിരിചെത്താം. ഗോക്ര്‍്ണത്തു താമസിച്ച്, സൂര്യാസ്തമയവും/ഉദയവും ഒക്കെ കാണാം. കാലുവാരന്‍ സാധ്യതയുള്ളവരെ എല്ലാവരെയും പിടിച്ച് നിര്‍ത്താന്‍ രാജി സ്വന്തം വാക്ചാതുര്യം അതിവിധഗ്ദ്ധമായി ഉപയോഗിച്ചു.

ട്രാവല്‍ എജന്റ്സിനെ വിളിച്ചു വണ്ടി ബുക്ക് ചെയ്യുന്ന കാര്യമൊക്കെ, രാജിയും ശിവയും ഭംഗിയായി നിര്‍വഹിച്ചു.

അങ്ങനെ, ആ വ്യാഴാഴ്ച രാത്രി 9.30 യോടുകൂടി, ഒരു ക്വാളിസില്‍ ഞങ്ങള്‍ പുറപ്പെട്ടു. ബാഗ്ലൂര്‍്-തുംകൂര്‍-ഹസന്‍ വഴി ഗോകര്‍ണം. എങ്ങനെപോയാലും അടുത്ത ദിവസം രാവിലെ 10 മണിയോടെ ഗോകര്ണത്തെത്തം, അതായിരുന്നു വിശ്വാസം. പക്ഷെ അത്തരം വിശ്വാസങ്ങള്‍്ക്കൊന്നും വല്യ ബലമില്ലെന്നും, മഴയത്ത് അതൊക്കെ ഒലിച്ചു പോവാമെന്നും ഈ യാത്രയിലുടെ മനസ്സിലായി.

തുംകൂര്‍ എത്തുന്നതിനു മുന്പേ മഴ തുടങ്ങി. മഴയെന്നു പറഞ്ഞാല്‍ നല്ല മഴ! തിരിച്ചു പോണോ എന്ന് എല്ലാവര്ക്കം തോന്നാതിരുന്നില്ല. പക്ഷെ ഹസന്‍ എത്തിയപ്പോ മഴ മാറി. പിന്നെ കുറെ നേരം നീണ്ടുനിന്ന അന്താക്ഷരിക്കും ദാം-ശേരട്സിനും ശേഷം എല്ലാവരും ഉറക്കമായി.



രാവിലെ 6 മണിക്ക് കണ്ണ് തുറന്നപ്പോള്‍, വണ്ടി ഒരു ഘാട്ട് കയറുകയണെന്നു തോന്നി. ശ്രിന്ഗേരി ഘാട്ട് ആണതെന്ന് ഡ്രൈവര്‍ പറഞ്ഞു. ഒന്പത് മണിയോടെ ഞങ്ങള്‍ ഹൊറനാടു അന്നപുര്‍ണ്ണേശ്വരി ക്ഷേത്രത്തില്‍ എത്തി. അവിടെ ദര്ശനം നടത്തി, ബ്രേക്ഫാസ്റ്റ് ഒക്കെ കഴിച്ച്, മലയിറങ്ങാന്‍ തുടങ്ങി.





ഘാട്ട്
കയറിയപ്പോള്‍ പ്രകൃതി സൌന്ദര്യമൊക്കെ ആസ്വദിച്ചു, ഉറക്കെ പാട്ടൊക്കെ വെച്ചു വന്ന ഞങ്ങള്‍, ഘാട്ട് ഇറങ്ങാന്‍ തുടങ്ങിയപ്പോളെക്കും, സീരിയസ്സായി. എങ്ങനെ മിണ്ടാന്‍ പറ്റും, 'പിന്‍ പോയിന്റ്' വളവുകള്‍ എന്നാലെന്തെന്ന് ചോദിച്ചാല്‍ , ഞാന്‍ ഒന്നര പുരത്തില്‍ കവിയാതെ ഉത്തരം എഴുതും. അത്രക്കും ഭയാനകമായ വളവുകള്‍ നിറഞ്ഞൊരു ഇറക്കാമായിരുന്നു. ടെന്‍ഷന്‍ അടിച്ച് വേറെ ഒന്നും ചെയ്യാന്‍ ഇല്ലാത്തതുകൊണ്ട്ട്, 13 'പിന്‍ പോയിന്റ്' വളവുകള്‍ ഉണ്ടായിരുന്നു എന്ന്‍, ഞാന്‍ എണ്ണിത്തിട്ടപെടുത്തി.

ഇടക്ക്
ഉള്ള ഒരു വളവില്‍ ആണ് 'അഗുമ്പേ സണ്‍സെറ്റ് പോയിന്റ്'. അവിടെയെത്ത്തിയപ്പോ നട്ടുച്ച ആയതുകൊന്ട്, ഞങ്ങള്‍ 2 കാര്യങ്ങള്‍ തീരുമാനിച്ചു :-



സുര്യാസ്തമയം അവിടെനിന്നു കാണാന്‍ പറ്റില്ല!


ഈ പോക്ക് ഗോകര്‍ണത്തെത്ത്തില്ല !

വളരെ പതുക്കെ മലയിറങ്ങി താഴെ എത്തിയപ്പോഴേക്കും വീണ്ടും മഴ തുടങ്ങി. ഒരുവിധം, വൈകുന്നേരം 3 മണിയോടെ ഞങ്ങള്‍ ഉഡൂപ്പിയില്‍ എത്തി. വിശന്നു വലഞ്ഞ്, അവിടെ ഒരു കൊച്ചു ഹോട്ടലില്‍ കയറി. 'ഉഡുപ്പി' എന്ന പേരില്‍ പലസ്ഥലത്തും ഹോട്ടലുകള്‍ പലതുന്ടെന്കിലും, ആ ഹോട്ടെലിലെ ഭക്ഷണത്തിന്റ്റെ സ്വാദൊന്നു വേറേതന്നെയായിരുന്നു.

ഇനിയും ഗോകര്‍ണം ലക്ഷ്യം വെച്ചു മുന്ബോട്ടു പോയാല്‍ ശരിയാവില്ല എന്ന് മനസിലായത് കൊണ്ട് അന്ന് ഉഡൂപ്പിയില്‍ തങ്ങാന്‍ തീരുമാനിച്ചു. മഴ ഒഴിഞ്ഞുനിന്ന കുറച്ചു നേരംകൊണ്ട് അവിടെ അടുത്തുള്ള കാപ്പ് ബീച്ചില്‍ പോയി.

1901 ഇല്‍ ഉണ്ടാക്കിയ ലൈറ്റ് ഹൌസ് വല്യൊരു പാറപ്പൂറത്തു തലയുയര്‍ത്തി നില്ക്കുന്നു.






അടുത്ത ദിവസം രാവിലെ ഉഡുപ്പി ശ്രീകൃഷ്ണ
ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. രത്നം കൊണ്ടു
പൊതിഞ്ഞിരിക്കുന്ന
ഭഗവാനെ ദുരെ നിന്നു ഒരു കിളിവാതിലിലൂടെ കാണാനേ അനുവാദം ഉള്ളു.









പിന്നെ
മരവന്തേ ബീച്ചിലേക്ക് വിട്ടു. NH-17 , ഒരു വശത്ത് കടലും, മറുവശത്ത് സൌപര്‍ണിക നദിയുമായി , നീലനിറത്തിനുമ് പച്ചനിറത്ത്തിനുമിടയിലൊരു കറുത്ത നേര്‍ രേഖ പോലെ കിടക്കുന്നു. കടലും റോഡിനപ്പുറമുള്ള നദിയും ചേര്‍ത്തൊരു ഫോടോയെടുക്കാന്‍ ശ്രമിച്ചു, പക്ഷെ വിജയിച്ചില്ല :(



ബീചിലുടെ ഏകദേശം ഒരു കിലോമീടെര്‍ നടന്നു. അപ്പോള്‍ ഒരു മീന്പിടുത്തക്കാരന്‍, ഒരു കുഞ്ഞു വഞ്ചിയില്‍ കരക്കടുത്തു. അയാള്‍ അവിടെ നിന്നു കൂവിവിളിച്ചു. ഞങ്ങള്‍ നടന്നു, വഞ്ചിയുടെ അടുത്ത്തിയപ്പൊളേക്കുമ് അവിടെയുല്ലൊരു കുടിലില്‍നിന്നും, ഒരു സ്ത്രീ ഓടിവരുന്നുണ്ടായിരുന്നു. വഞ്ചിയില്‍ ഉണ്ടായിരുന്ന കുറച്ചു മീനും ഒരു ഞന്ടും ആ സ്ത്രീ കയ്യിലെടുത്തു തിരിച്ചു നടക്കാന്‍ തുടങ്ങി. ലോകി അവരോട് കന്നടയില്‍ സംസാരിച്ചു കാര്യങ്ങള്‍ മനസ്സിലാക്കി. അവരുടെ ഭര്‍ത്താവാണ് മീന്‍ പിടിച്ചുകൊണ്ടു വന്നത്. കറിവെക്കാന്‍ സമയ വൈകിയെന്നു പറഞ്ഞ് അവര്‍ സ്ഥല വിട്ടു. അതിനടക്ക് ഞങ്ങള്‍ ഞണ്ടിന്റെ ഒരു ഫോട്ടൊ ഒപ്പിച്ചു. 'ദില്‍ ചഹ്ത ഹേ'യില്‍ അമീര്‍ഖാന്‍ 'മീന്‍ വിഴുങ്ങിയ' പോലെ ഉള്ള ഫോട്ടൊ എടുക്കാനുള്ള ഒരു മല്‍സരവും അതിനടക്ക് നടന്നു.





തിരിച്ചു റോഡിലുടെ വണ്ടിയില്‍ വരുമ്പോള്‍ കണ്ടു, ഒരു 10 മിനുട്ട് ഞങ്ങള്‍ നടന്നു വന്ന തീരം കടലെടുത്ത്തിരുന്നു. തിരകള്‍ റോഡിലേക്ക്‌ അടിച്ച് കയറാന്‍ ശ്രമിക്കുകയായിരുന്നു.

മാന്ഗ്ലുര്‍് - ബംഗ്ലൂര്‍ ഹൈവേയിലുടെ തിരിച്ചുള്ള യാത്രയില്‍ മഴ കൂടുതല്‍ ശക്തിയോടെ പെയ്തു തകര്‍ക്കുകയായിരുന്നു.

അങ്ങനെ ഗോകര്‍ണം കാണാന്‍ പോയവര്‍ ഉഡുപ്പി കണ്ടു തിരിച്ചു വന്നു.
 
നിലാവ് © 2008. Template by BloggerBuster.