പ്രിയപ്പെട്ട ടീച്ചര്‍ക്കായ്

3.09.2009

"ദിവ്യേ , നീ അറിഞ്ഞോ, നമ്പൂതിരി മാഷ്‌ പോയി, സംസ്കൃതത്തിനു പുതിയ ടീച്ചറ് വന്നിട്ടുണ്ടെന്നു!",

ഒമ്പതാം ക്ലാസിലെ, ആദ്യത്തെ അസംബ്ലിക്കിടെ, ജിഷ എന്നോടു പറഞ്ഞു.

അറുപതു പേരുള്ള ക്ലാസ്സില്‍, ഞങ്ങള്‍ പതിനാല് കുട്ടികളാണ് 'ഫാസ്റ്റ് ലങ്ങ്വേജ്', ആയി സംസകൃതം പഠിച്ചിരുന്നത്. പത്ത് ആണ്‍കുട്ടികളും നാല് പെണ്‍കുട്ടികളും. മലയാളം/സംസ്കൃതം പിരീഡ് ആവുമ്പോള്‍, പുസ്തകമെടുത്ത്, ഞങ്ങള്‍ എല്ലാരും, ലൈബ്രറിയുടെ പുറത്തെ വരാന്തയുടെ ഒരറ്റത്തുള്ള സംസ്കൃതം ക്ലാസ്സിലെത്തും. മലയാളം പഠിക്കുന്ന കുട്ടികള്ക്ക് അവിടെത്തന്നെ ഇരിക്കാം, ടീച്ചര്‍ ക്ലാസ്സിലേക്ക് വന്നോളും.

പുതിയ ടീച്ചറെ പരിച്ചയപെടാനുള്ള ഉല്സാഹത്തൊടെ ആണ്, ആന്നു എല്ലാവരും ക്ലാസ്സില്‍ എത്തിയത്. കുട്ടികളെ എല്ലാം പരിചയപ്പെട്ടതിനു ശേഷം, ടീച്ചര്‍ സ്വയം പരിചയപ്പെടുത്തി, പേരു ആനി.

ടീച്ചര്‍ പറഞ്ഞു, ആദ്യത്തെ പാഠം കഴിഞ്ഞാല്‍ ഒരു യൂണിറ്റ് ടെസ്റ്റ് നടത്തും, പഠിപ്പിക്കുന്നത്‌ എല്ലാവര്ക്കും എത്രമാത്രം മനസ്സിലാവുന്നുണ്ട് എന്നറിയാന്‍. കുറച്ചു മാത്രം പഠിപ്പിച്ച്, പിന്നെ എല്ലാവരെയും കൊണ്ട് അത്രയും ഉറക്കെ വായിപ്പിച്ച്, ഓരോ വാക്കുകളുടെയും അര്‍ത്ഥം പറഞ്ഞു തന്ന്‍, രസകരമായി ടീച്ചര്‍ ക്ലാസ് എടുത്തു.

സ്കൂള്‍ രണ്ട് ഷിഫ്റ്റിലായാണ് പ്രവര്‍ത്തിച്ചിരുന്നതു. ഹൈസ്കൂളുകാര്‍ക്ക്, രാവിലെ മുതല്‍ ഉച്ചവരെയും, പ്രൈമറിക്കാര്‍ക്കു, ഉച്ച മുതല്‍ വൈകുന്നേരം വരെയുമാണ്, പഠിത്തം. ഉച്ചയ്ക്ക് വീട്ടിലെത്തി ഉണൊക്കെ കഴിഞ്ഞ്, മൂന്നു മണിക്ക് dd-4 ഇല്‍ 'ജ്വാലയായ്', മൂന്നരക്ക് dd-1 ഇല്‍ 'സ്വാഭിമാന്‍', 4 മണിക്ക് 'അല്ലാദിന്‍ (കാര്‍ട്ടൂണ്‍), നാലരക്ക്, ചായ-പലഹാരം, പിന്നെ സൈക്കിളില്‍ കറക്കം,... ഇതായിരുന്നു, അന്നത്തെയോക്കെയൊരു ടൈം ടേബിള്‍.

യുണിറ്റ് ടെസ്റ്റിന്റെ തലേ ദിവസമാണ് ബോധോദയം ഉണ്ടായതു!പിന്നെ തലേംകുത്തിനിന്നു പഠിച്ചു, ഇരുപതില്‍ ഇരുപതും വാങ്ങിച്ചവരുടെ കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു. ഓണപരീക്ഷ കഴിഞ്ഞപ്പോഴേക്കും, ടീച്ചറും ഞാനും വല്യ കൂട്ടായി.

യുവജനോത്സവം വന്നെത്തിയപ്പോള്‍, ആനി ടീച്ചര്‍ പറഞ്ഞു, സംസ്കൃതം പരീക്ഷക്ക്‌ വേണ്ടി പഠിച്ചാല്‍ മാത്രം പോര, സംസ്കൃതോല്സവത്ത്തിലും പങ്കെടുക്കണമെന്ന്. അങ്ങനെ ആണ്‍കുട്ടികള്‍ എല്ലാവരും ചേര്‍ന്ന് ഒരു സംസ്കൃത നാടകം, പാടാന്‍ കഴിവുള്ളവര്‍ എല്ലാവരും ചേര്‍ന്ന് വന്ദേമാതരം ആലാപനം, പ്രസംഗം, അഷ്ടപദി, ചമ്പു പ്രഭാഷണം, ഉപന്യാസ രചന അങ്ങനെ പലതും, ടീച്ചര്‍ പ്ലാന്‍ ചെയ്തു. ഒന്നിനും ഒരു കുറവും വേണ്ട എന്ന് കരുതി, ഞാനും പേരു ചേര്‍ത്തു, പന്ത്രണ്ടോളം പരിപാടികള്ക്ക്.

പിന്നെ ഉള്ള ദിവസങ്ങളില്‍ ആകെ ഒരു മേളം ആയിരുന്നു. ഉച്ചയ്ക്കു സ്കൂള്‍ വിട്ട ശേഷം, എല്ലാവരും ഒരു ക്ലാസ്സില്‍ ഒത്തുകൂടി, ഒരു വശത്ത് നാടകം, മറുവശത്ത് വന്ദേ മാതരം, പദ്യം ചൊല്ലല്‍, സകല കലാപരുപാടികളും നിയന്ത്രിച്ചൂ, ടീച്ചറും കൂടെ ഉണ്ടാവും. വര്ഷം ആദ്യമായി, ഞങ്ങളുടെ സ്കൂളില്‍ സംസ്കൃതോല്സവം അരങ്ങേറി. പരിപാടിക്കു മെയിന്‍ സ്റ്റേജ് കിട്ടിയില്ല എങ്കിലും, സംസ്കൃതം കുട്ടികള്‍ യുവജനോത്സവത്തില്‍, തങ്ങളുടെ സാന്നിധ്യം അറിയിച്ചു.

യുവജനോല്സവത്ത്തിന്റെ സമാപനവേദിയില്‍, സംസ്കൃതോല്സവം കലാതിലകവും പ്രതിഭയുമായി എന്റെയും അജിയുടെയും പേരു അനൌന്‍സ്ചെയ്തപ്പോള്‍, ടീച്ച്ചരുടെ മുഖത്ത് അഭിമാനത്തിളക്കം ആയിരുന്നു, ഞങ്ങള്ക്ക് അത്ഭുതവും!

സബ്ജില്ല യുവജനോത്സവത്തില്‍, തിലകം/പ്രതിഭ പട്ടങ്ങള്‍ പിന്നീട് സ്കുളിനെ തേടിയെത്തി. ജില്ല യുവജനോത്സവത്തില്‍, ആദ്യത്തെ ദിവസം, ഓഫ്-സ്റ്റേജ് പരിപാടികള്‍ ആയിരുന്നു. ഉപന്യാസ രചനക്ക് ചെന്നപ്പോള്‍ ഞെട്ടിപ്പോയി, കൂടെ മത്സരിക്കുന്നവരെല്ലാം, സംസ്കൃതാധ്യാപകരുടെ മക്കളാണ്, ചിലര്‍ സംസ്കൃതത്തില്‍ സംസാരിക്കുന്നു, അക്ഷരശ്ലോകം ചൊല്ലുന്നു. ഉപന്യാസ രചനക്ക് വിഷയം തന്നപോള്‍ "കേരളത്തിലെ വിനോദ സംചാര സാധ്യതകള്‍". വരാന്തയില്‍ നില്ക്കുന്ന ആനി ടീച്ചര്‍ എന്നെ ഉറ്റു നോക്കുന്നു. "സാധ്യത ഉണ്ടോ എന്ന് ചോദിച്ചാല്‍, ഉണ്ടായിരിക്കും, ഉണ്ടെന്നു വെച്ചു കാചിയെക്കാം", ഞാന്‍ മനസ്സില്‍ കരുതി. പിന്നെ മുറി സംസ്കൃതത്തില്‍ മനസ്സില്‍ തോന്നിയതെല്ലാം എഴുതി. സംസ്കൃതം വാക്ക് അറിഞ്ഞൂടാതതവക്കെല്ലാം, മലയാളത്തിന്റ്റെ കൂടെ ഒരു '' യും വെച്ചു സംസ്കൃതീകരിച്ചു. ഹാളില്‍നിന്നു പുറത്തിറങ്ങിയ എന്നെ കാത്തു ടീച്ചര്‍ നില്‍പ്പുണ്ടായിരുന്നു. "നമ്മളുടെ കഴിവനുസരിച്ച് ചെയ്യുക, പിന്നെ എല്ലാം ദൈവത്തിന്റെ കയ്യിലല്ലേ!", ടീച്ചര്‍ എന്നെ ആശ്വസിപ്പിച്ചൂ.

അടുത്ത ദിവസം സ്കോര്‍ ബോര്‍ഡില്‍, എന്റെ പേരില്‍ ഒരു രണ്ടാം സ്ഥാനം, അത്ഭുതം. പക്ഷെ അന്ന് പന്കെടുക്കുനത്, സംസകൃതം പ്രസംഗമത്സരത്തില്‍ ആണ്. ടീച്ചര്‍ക്ക് ഏറ്റവും താല്‍പര്യവും, പ്രതീക്ഷയും ഉള്ള ഇനം.


പന്കെടുക്കുന്നവരെല്ലാം സ്ടെജിനുപുറകില്‍ എത്താന്‍ അനൌന്‍സ്മെന്റ് വന്നു. ചെന്നപ്പോള്‍, പെണ്‍കുട്ടികളുടെ ഒരു കൂട്ടം തന്നെയുണ്ട്. എല്ലാവരുടെയും ടെന്‍ഷന്‍ നിറഞ്ഞ മുഖഭാവം കണ്ടപ്പോള്‍, അതുവരെ 'നല്ലതോതില്‍' ടെന്‍ഷന്‍ അടിചോണ്ടിരുന്ന എന്റെ കൈകാലുകള്‍ തണുത്തു മരവിച്ചു, ആകെ വിയര്തോഴുകി. ലോട്ട് എടുത്തു, തുറന്നു നോക്കിയപ്പോള്‍ '1' . അങ്ങനെ കൂടുതല്‍ നേരം ടെന്‍ഷന്‍ അടിക്കാതെ പ്രസംഗിക്കാന്‍ കയറി. എത്ര തുടച്ചിട്ടും, നെറ്റിയിലൂടെ വിയര്‍്പു തുള്ളികള്‍ അരിച്ചിറങ്ങി.


ടെന്‍ഷന്‍ കൂടി കൂടി, തൊണ്ട വറ്റി, മൈക്കിനു മുന്പില്‍ നില്കുക്കയാണ്, പക്ഷെ ശബ്ദം വരുന്നില്ല! ആനി ടീച്ചറും, സ്കൂളില്‍ നിന്നുള്ള മറ്റു ടീച്ചര്‍മാരും കുട്ടികളുമെല്ലാം, പ്രസംഗം തുടങ്ങാന്‍, ആഗ്യം കാണിക്കുന്നുണ്ട്. ഗുരുവായൂരപ്പനെ മനസ്സില്‍ ധ്യാനിച്ച് ഞാന്‍ തുടങ്ങി,

" നമ: സദസ്സേ. അഹം ദേശീയൊത്ഗ്രത്ഥനം ഇതി വിഷയം അധികൃത്യ കിന്ചിത് വക്തും ഇച്ചാമി. ദേശീയൊത്ഗ്രത്ഥനം നാമ കിം?..."

കടന്നു പോവുന്ന ഓരോ നിമിഷങ്ങളും എനിക്ക് കൂടുതല്‍ ആത്മ വിശ്വാസം നല്കി.


മല്‍സരഫലം പ്രഖ്യപിക്കാറായപ്പോഴേക്കും , ശുഭ ടീച്ചര്‍ , സ്കൂളിലെ യുവജനോല്‍സവം കണ്വീനര്‍ , മറ്റു മല്‍സരങ്ങളില്‍ പന്കെടുത്ത കുട്ടികളുമായി, എത്തി. ഫലം പ്രഖ്യാപിച്ചപ്പോള്‍, ശുഭ ടീച്ചര്‍ എല്ലാവരോടുമായി പറഞ്ഞു " നമ്മുടെ സ്കൂള്‍ ആദ്യമായി സംസ്ഥാന യുവജനോല്‍സവത്തില്‍ പന്കെടുക്കും".ആനി ടീച്ചറുടെ കണ്ണുകളില്‍ അഭിമാനം കൊണ്ടു നിറഞ്ഞൊരു നക്ഷത്ര തിളക്കം. വന്ദേമാതരം ആലാപനത്തിനും ഒന്നാം സ്ഥാനം നേടിയതോടെ, ആ വര്ഷം, ഞങ്ങളുടെ സ്കൂള്‍ രണ്ടിനങ്ങള്‍ക്ക്, സംസ്ഥാന യുവജനോത്സവത്തില്‍ പങ്കെടുത്തു.

സംസ്ഥാന യുവജനോത്സവത്തില്‍ ഗ്രേഡ് മാത്രമെ നേടാന്‍ പറ്റിയുള്ളൂ എങ്കിലും, സ്കൂളിനു അതൊരു പുത്തനുണര്‍വേകി. സംസ്കൃതം പഠിക്കുന്ന കുട്ടികളെപ്പറ്റി ഒരു പ്രത്യേക മതിപ്പുണ്ടായി. അടുത്ത വര്‍ഷം മുതല്‍ കൂടുതല്‍ കുട്ടികള്‍ സംസ്കൃതം ഫസ്റ്റ് ലാങ്ങ്വേജ് ആയി തെരഞ്ഞെടുക്കാനും തുടങ്ങി.

വര്‍ഷങ്ങള്‍ക്കു ശേഷം, ഇപ്പോള്‍ ഒന്നു തിരിഞ്ഞു നോക്കുമ്പോള്‍, ഷോകേസിലിരിക്കുന്ന സര്ട്ടിഫിക്കറ്റുകളും ട്രോഫികളേക്കാളും, ആനി ടീച്ചര്‍ ആന്നു പകര്‍ന്നുതന്ന ആത്മ വിശ്വാസമാണ്, ജീവിതത്തിലെ വലിയ മുതല്‍കൂട്ട് എന്ന് ഞാന്‍ തിരിച്ചറിയുന്നു.

**ഈ പോസ്റ്റ് പ്രിയപ്പെട്ട ആനി ടീച്ചര്ക്കായ്.

13 comments:

ശ്രീ said...

ഒരു പഴയ സംസ്കൃതം വിദ്യാര്‍ത്ഥി എന്ന നിലയില്‍ ഈ ഓര്‍മ്മകളുടെ സുഗന്ധം ഞാനും ആസ്വദിയ്ക്കുന്നു.

“മലയാളം/സംസ്കൃതം പിരീഡ് ആവുമ്പോള്‍, പുസ്തകമെടുത്ത്, ഞങ്ങള്‍ എല്ലാരും, ലൈബ്രറിയുടെ പുറത്തെ വരാന്തയുടെ ഒരറ്റത്തുള്ള സംസ്കൃതം ക്ലാസ്സിലെത്തും. മലയാളം പഠിക്കുന്ന കുട്ടികള്ക്ക് അവിടെത്തന്നെ ഇരിക്കാം, ടീച്ചര്‍ ക്ലാസ്സിലേക്ക് വന്നോളും.”

ഈയൊരു കാര്യത്തില്‍ യാതൊരു മാറ്റവും ഉണ്ടായിരുന്നില്ല. ഞങ്ങളും ഇങ്ങനെ തന്നെ ആയിരുന്നു. ഞങ്ങള്‍ മാത്രമല്ല, അറബി കുട്ടികളും ഉണ്ടായിരുന്നു ആ പിരിയഡില്‍ വേറെ ക്ലാസ് മുറി അന്വേഷിച്ച് പോകാന്‍...

പിന്നെ, സംസ്കൃതോത്സവം... മൂന്നു വര്‍ഷം സംസ്കൃതം കഥാരചന മാത്രമല്ല സമസ്യാപൂരണത്തിനു വരെ പങ്കെടുത്തിട്ടുണ്ട്, സമ്മാനവും കിട്ടിയിട്ടുണ്ട്, ഉപജില്ല വരെയൊക്കെയേ പോയിട്ടുള്ളൂവെങ്കിലും. ആനി ടീച്ചര്‍ക്ക് പകരം ഞങ്ങള്‍ക്ക് ഞങ്ങളുടെ പാര്‍വ്വതി ടീച്ചറായിരുന്നു എന്ന് മാത്രം. [അന്നൊക്കെ ടീച്ചര്‍ സംസ്കൃതം കഥാ പുസ്തകങ്ങള്‍ എനിയ്ക്ക് വായിയ്ക്കാന്‍ തരുമായിരുന്നു. ‘ബാലരമ’ എല്ലാം ഇഷ്ടമാണെങ്കില്‍ ഇതും വായിയ്ക്കാന്‍ പറ്റും എന്നാണ് അന്ന് ടീച്ചര്‍ പറഞ്ഞിരുന്നത്]

ഇതെല്ലാം ഒരിയ്ക്കല്‍ കൂടി ഓര്‍മ്മിപ്പിച്ചതിനു വളരെ നന്ദി. :)

നിലാവ് said...

ശ്രീ, ഓര്‍മ്മകള്‍ പങ്കുവെച്ചതിനു നന്ദി. മറ്റൊരു 'സംസ്കൃതം കുട്ടിയെ' ബൂലോകത്ത് കണ്ടുമുട്ടിയതില്‍ അതിയായ സന്തോഷം ഉണ്ട്. :)

പകല്‍കിനാവന്‍ | daYdreaMer said...

ങാഹാ നിങ്ങള് സംസ്കൃതക്കാര്‍ എല്ലാം ഒന്നായോ? ഞങ്ങള് മലയാളികള്‍ പുറത്താകുമോ?
:)

ചങ്കരന്‍ said...

എല്‍ പി സ്ക്കൂള്‍ ക്കാലം ഓര്‍മ്മപ്പെടുത്തുന്ന നല്ല എഴുത്ത്.

Anil cheleri kumaran said...

സ്കൂള്‍ നാളുകള്‍ ഓര്‍മ്മപ്പെടുത്തുന്നു ഈ വരികളിലൂടെ കടന്നു പോക്കുമ്പോള്‍.

Typist | എഴുത്തുകാരി said...

എല്ലായിടത്തും ഇങ്ങിനെ തന്നെയാണല്ലേ? ഞാനും ഒരു സംസ്കൃതക്കാരിയാണേയ്. സംസ്കൃതം പിരീഡ് ആവുമ്പോള്‍ ഞങ്ങള്‍ക്കും പോണമായിരുന്നു ഓഫീസ് റൂമിന്റെ തൊട്ടടുത്ത ക്ലാസ്സിലേക്ക്.

മേരിക്കുട്ടി(Marykutty) said...

കൊച്ചു മിടുക്കി...അഭിനന്ദനങ്ങള്‍!
സംസ്കൃതം, ഇപ്പളും വശമുണ്ടോ??

അരുണ്‍ കരിമുട്ടം said...

നിലാവിന്‌ ആശംസകളും ടീച്ചര്‍ക്ക് എന്‍റെ വക അഭിനന്ദനവും,ഒന്നുമില്ലങ്കിലും നിലാവിനെ പോലെ ഒരുപാട് പേര്‌ ഓര്‍ത്ത് വയ്ക്കുന്ന തരത്തിലൊരു വ്യക്തിത്തമുണ്ടല്ലോ?പിന്നെ അക്ഷരതെറ്റ് കടന്നു വരുന്നുണ്ടോന്ന് ഒരു സംശയം
ഉല്സാഹത്തൊടെ ആണോ അതോ ഉത്സാഹത്തോടെ ആണോ?

ഹരിശ്രീ said...

പിന്നെ ഞാനും പഴയ സ്കൂള്‍ കാലഘട്ടത്തിലേക്ക് മനസ്സാല്‍ ഒരു യാത്രനടത്തി.

ഞാനും ഉപഭാഷയായി എടുത്തിരുന്നത് സംസ്കൃതം തന്നെ ആയിരുന്നു. 5-6 ക്ലാസുകള്‍ ബോയ്സ് ഓണ്‍ലി സ്ക്കൂളില്‍ ആയിരുന്നു. സംസ്കൃതം എടുത്തിരുന്ന 4 കുട്ടികള്‍ ആണ് അവിടെ ഉണ്ടായിരുന്നത്. അതിനാല്‍ ഇവിടെ വിവരിച്ചപോലെ മറ്റൊരു ക്ലാസ് മുറിയില്‍ ആണ് ഞങ്ങള്‍ നാലുപേര്‍ക്ക് മാഷ് ക്ലാസ് എടുത്തിരുന്നത്. 7 മുതല്‍ എന്റെ നാട്ടിലെ തന്നെ സ്കൂളില്‍ ഇതേ മാഷിന്റെ ഭാര്യ ആയിരുന്നു ഞങ്ങളുടെ സംസ്കൃതം ടീച്ചര്‍.

അങ്ങനെ സംസ്കൃത അദ്ധ്യാപകരായ ആ ദമ്പതികളില്‍ നിന്നും രണ്ട് സ്കൂളുകളിലായി സംസ്കൃതം പഠിക്കാന്‍ അപൂര്‍വ്വമായ ഒരു ഭാഗ്യം എനിയ്ക് ലഭിച്ചിട്ടുണ്ട്...

ഇവിടെ വന്നപ്പോള്‍ ആ കാലം എല്ലാം ഒരിക്കല്‍ കൂടി ഓര്‍ത്തു. ഇരുവരും പുരാണകഥകള്‍ ധാരാളം പറഞ്ഞുതരുമായിരുന്നു എന്നുള്ളതും സംസ്കൃതം ക്ലാസിന്റെ ഒരു പ്രത്യേകത ആയിരുന്നു....

നരിക്കുന്നൻ said...

നല്ല ഓർമ്മ. പുതുമ ചോരാതെ ഇവിടെ പകർത്തിയതിന് നന്ദി. പണ്ട്, ആകാശവാണിയി ‘സംസ്കൃത വാർത്താഹ സുഹന്താം’ എന്ന് കേട്ടിട്ടുണ്ടെന്നല്ലാതെ സംസകൃതം അത്ര പിടിയില്ല.

ആശംസാഹ!

പട്ടേപ്പാടം റാംജി said...

പണ്ട്‌, സ്റ്റേജില്‍ കയറുമ്പോഴുണ്ടാകുന്ന ടെന്‍ഷനെക്കുറിച്ചൊക്കെ വിവരിക്കുന്ന ഭാഗം നന്നായിരിക്കുന്നു.

ശ്രീഇടമൺ said...

നല്ല എഴുത്ത്
ആശംസകള്‍...*

നിലാവ് said...

വായിച്ച് അഭിപ്രായം അറിയിച്ച എല്ലാവര്ക്കും നന്ദി.
ബൂലോകത്തെ മറ്റു 'സംസ്കൃതം കുട്ടികളെ' കണ്ടത്തില്‍ വളരെ സന്തോഷം.

 
നിലാവ് © 2008. Template by BloggerBuster.